Monday, August 4, 2014
പ്രണയം
തരളമാം മനസ്സ് തണുപ്പിച്ചു കുളിർമഴ
നിറവൊളി പിന്നെയും മാഞ്ഞു.,
Saturday, July 26, 2014
ബലിതർപ്പണം.
അകവും പുറവും ഇരുണ്ട പ്രഭാതത്തിൽ
ചാറ്റൽ മഴയും നനഞ്ഞ്,
ബലിതർപ്പണമിടുമെൻപ്രിയതൻ ചാരെ
ബലിതർപ്പണമിടുമെൻപ്രിയതൻ ചാരെ
ഞാനും വൃഥാ വന്നുനിന്നു.,
തെളിനീരിൽ മുങ്ങിനിവർന്നു കടവത്ത്
ഈറനണിഞ്ഞവൾ നിൽക്കെ,
വിറയുന്നതുണ്ടവളിടനെഞ്ചിനകമൊന്നു
പിടയുന്നതും ഞാനറിഞ്ഞു.,
ഇനിയുമാ അമ്മകൈ ഇറുകെ പിടിച്ചി-
-ന്നൊരടിദൂരം താണ്ടിടാൻ മാത്രം,
ഭാഗ്യമുണ്ടായെങ്കിലെന്നു കൊതിച്ചിടാം
വ്രണിതമാം മനമൊന്നു വെറുതെ.,
അരുമയായ് കൊത്തിതിരയുന്നൊരു കാക്ക
പായസ വറ്റുകൾ ദൂരെ,
അതുനോക്കി നിൽക്കുമവളുടെ മിഴികളിൽ
ചുടുനീർകണം പൊടിയുന്നു.,
കരയാതെ, നിൻവഴിത്താരയിൽ പിരിയാതെ
ഞാനുണ്ട് എന്നുമേ കൂടെ,
ഹൃദയത്തിൻ തന്ത്രികൾ മീട്ടുമാ സ്വരരാഗം
അറിയാതെ ഞാൻ മൂളിയല്ലോ.,
ഒരു കുളിർ തെന്നലായവളുടെ മുഖപത്മ-
-മെൻമാറിലതിലോലമമരവെ,
അകലെയാകാശത്തിരുണ്ടൊരു കോണിലായ്,
ചിരിയൊളി കണ്ടു ഞാൻ നിന്നു..
*******
Thursday, July 10, 2014
നീയെന്ന വിസ്മയം..
ഓരോരോ പൂവിതൾ തൂവുന്ന സുസ്മിതം..
ചേർത്തുവച്ചുള്ള നിൻ സ്നേഹമാം ഹാരങ്ങൾ
അണിയുന്നതുണ്ട് ഞാനിപ്പൊഴുമെൻ പ്രിയേ.
അറിയുന്നു നിൻ സ്മൃതി അണയില്ലയുൾപൂവിൽ..
മധുമലർ പാലൊളി തഴുകുന്ന പൗർണ്ണമി-
-തിങ്കൾപോലെൻ നീലവിരിമാറിൽ നീ ചായെ..
അറിയുന്നു മമഹൃത്തിലണയാ വിളക്കിലെ
ഒളിമിന്നുമോർമ്മയാം തിരിനാളമാണു നീ..
ഇനിയും മുളക്കാത്ത ഈരില കൂമ്പു പോൽ
ഇനിയൊരു ജന്മത്തിലൊരു മരചില്ലയിൽ
തളിരിടാൻ പ്രണയദലമർമരം തീർത്തിടാൻ
കാത്തു വയ്ക്കുന്നു ഞാൻ നീയെന്ന വിസ്മയം ...
Tuesday, June 17, 2014
Friday, June 6, 2014
ഭൂതങ്ങൾ..
അമ്മതൻമടിയിലിരുന്നിരുകൈകൂപ്പി
സന്ധ്യക്ക് നാമം ജപിച്ച ദിനങ്ങളിൽ.,
ഇമവെട്ടിടാതെ ഞാൻ മിഴിനട്ടിരുന്നൊരു ,
തിരിനാളമൂതി കെടുത്തുന്നു ഭൂതങ്ങൾ.,
കുഞ്ഞുനാൾ കുഞ്ഞിക്കുറുമ്പുകാട്ടും നേരം .,
അമ്മ പറഞ്ഞതാം കോക്കാച്ചി ഭൂതമൊ..?
രാക്ഷസ ആകാരമുള്ള ദുർഭൂതമൊ..?
ഇന്നുവന്നെവിടെയും ഇരുള് തൂവീടുന്നു..?
മാനത്തിനായ് താണ് കേഴുന്നു നാരിമാർ.,
ആലംബഹീനരായ് മാറുന്നു വൃദ്ധകൾ.,
ബാല്യങ്ങൾ പിച്ചവച്ചീടുന്ന തൊടിയിലും
ലഹരിപൊതിയുമായ് നിൽക്കുന്നു ഭൂതങ്ങൾ.,
കണ്‍കളെൻ അമ്മതൻ കൈകളാലേ മൂടി.,
കണികാണുവാനിന്ന് അടിവച്ചു നീങ്ങവേ.,
മനസ്സിലെ ഇരുളിൽ തെളിയുന്നു രൂപങ്ങൾ.,
മാമരത്തിൽ തൂങ്ങി ആടുന്നു പ്രേതങ്ങൾ.,
ഇരുളാണ് ഭയമാണ് മിഴികൾ തുറക്കുവാൻ.,
ഇരുളിന്റെ മറവിലായ് എവിടെയും ഭൂതങ്ങൾ.,
ഭയമാണ് അമ്മകൈയ്യൊന്നു വിടുവിക്കുവാൻ.,
ഭയമാണ് അമ്മയ്ക്കരികിൽ നിന്നകലുവാൻ.,
മിഴികളിൽനിന്നമ്മ കൈകളെടുക്കേണ്ട.,
ഓട്ടുരുളിയിൽനിന്നുൾക്കണ്ണിൽ വരൂ കണ്ണാ.,
അണയുവാൻ വെമ്പുമീ തരിവെട്ടമകതാരി-
-ലണയാതെയെന്നമ്മകൈകളാൽ കാക്കണേ...
****
Saturday, May 10, 2014
മഴക്കുളിര്..
മഴ പെയ്തു മണ്ണ് കുതിർന്നൊരു നേരം,
മനസിലൂടൊരുകൊച്ച് കുളിർകാറ്റ് വീശി.,
ബാല്യത്തിൻ കുസൃതിക്കുറുമ്പോർമ്മ പൂക്കൾ,
തഴുകിവരൂന്നൊരിളം കുളിർ കാറ്റ്.,
മുറ്റത്ത് മഴയത്തിറങ്ങി നടന്നു,
അങ്ങിങ്ങ് നിറയുന്ന മഴവെള്ളമെല്ലാം,
കുഞ്ഞു പാദങ്ങളാൽ തട്ടിരസിച്ചു.,
കടലാസ് തോണി തുഴഞ്ഞ് കളിച്ചു.,
സ്നേഹം പുരട്ടിയ വാക്കുകൊണ്ടമ്മ,
ശകാരവർഷം ചൊരിയും മുഹൂർത്തം,
ഒരുവേളകൂടി പുനർജനിച്ചീടാൻ,
മഴയും നനഞ്ഞ് നടന്നു ഞാൻ വെറുതെ.,
പുതുമഴ കൊണ്ടൊരീ മണ്ണിൻ മണം പോൽ,
പുതു വസ്ത്രവും പുതു പുസ്തകത്താളും,
പകരുന്ന പരിമളം ഹൃദയത്തിലേറ്റി,
സ്കൂളിന്റെ പടികടന്നെത്തി ഞാൻ വെറുതെ.,
ഇനിയില്ലിതെല്ലാമൊരോർമകൾ മാത്രം,
നോവുന്ന കുളിരുന്ന ഓർമ്മകൾ മാത്രം,
മഴമുത്തുകൾ ഉമ്മ വയ്ക്കുമീ മനസ്സിൽ,
പുതുനാമ്പു പോൽ പൊന്തുമോർമ്മകൾ മാത്രം.,
തൊടിയിലെ ചെറുമരക്കൊമ്പിലിരുന്ന്,
വണ്ണാത്തിപുള്ളതിൻ ചിറകുകൾ കുടയെ,
പൊഴിയുന്ന ജലമണി തുള്ളികൾ വീണെൻ,
മനസ്സിൻ അകത്തളം നനവ് പടർന്നു.,
മഴ പെയ്തു മണ്ണ് കുതിർന്നൊരു നേരം,
മനസിലൂടൊരുകൊച്ച് കുളിർകാറ്റ് വീശി.,
ബാല്യത്തിൻ കുസൃതിക്കുറുമ്പോർമ്മ പൂക്കൾ,
തഴുകിവരൂന്നൊരിളം കുളിർ കാറ്റ്.
Wednesday, May 7, 2014
കാത്തിരിപ്പ്..
മകനെയും കാത്തുകാത്തമ്മ,
ഉണ്ണാതുറങ്ങാതിരിപ്പൂ,
ഇനിയും വരാത്തതെന്തുണ്ണീ?
നീയിനിയും വരാത്തതെന്തുണ്ണീ?
ഈ പതിവുള്ളതല്ല്ലല്ലോ
അവനാപത്തിലെങ്ങാനും പെട്ടോ
ഇരുള് പടർന്നേറെ വൈകി
നീയിനിയും വരാത്തതെന്തുണ്ണീ?
തെല്ലൊന്ന് പാതി മയങ്ങും,
ഞെട്ടിയുണർന്നെത്തി നോക്കും,
കാതോർത്ത് ദൂരേക്ക് നോക്കും,
ഇടനെഞ്ച് പിന്നെയും പിടയും.,
ചങ്ങാതിമാരൊത്ത് രസമായ്,
നുരയുന്ന മദ്യം നുകരേ,
ഒർത്തില്ല അവനൊരുനിമിഷം,
തന്നെ ഒർത്തുരുകും അമ്മമനസ്സ്.,
ലഹരിതൻ ഉന്മാദ ഭാവം,
ആധിവ്യാധികൾക്കുള്ള കവാടം,
അറിവില്ലകത്ത് ചെന്നെന്നാൽ,
അറിവുള്ളൊരു വിദ്വാനു പോലും.,
രാവിൽ ഇരുളിൻ മറവിൽ,
തെരുവോരത്തിലായെവിടേയോ,
ചോര പുരണ്ടൊരാ ദേഹം,
പ്രജ്ഞയില്ലാതെ കിടപ്പൂ.,
ലഹരിയിൽ ഉൻമത്തനായി,
ഇരുചക്ര വണ്ടിയിൽ കയറി,
പരലോകത്ത് യാത്ര പോകുന്നു,
മക്കളകലേക്ക് മാഞ്ഞു പോകുന്നു.,
അറിയുന്നതില്ലവരൊന്നും,
കാത്തിരിക്കുന്നു വീട്ടിലൊരമ്മ,
നെഞ്ചിലുറയുന്ന വേദന തിന്ന്,
ഉണ്ണാതുറങ്ങാതെ എന്നും.,
ആറ്റുനോറ്റുണ്ടായതല്ലേ,
അമ്മക്ക് പൊൻവിളക്കല്ലേ,
അമ്മതൻ സ്വപ്നങ്ങളല്ലേ,
മടിയാതെ വരിക നീ ഉണ്ണീ.,
മകനെയും കാത്തുകാത്തമ്മ,
ഉണ്ണാതുറങ്ങാതിരിപ്പൂ,
ഇനിയും വരാത്തതെന്തുണ്ണീ?
നീയിനിയും വരാത്തതെന്തുണ്ണീ?
*******
Subscribe to:
Posts (Atom)




