Saturday, December 5, 2015


കണ്ണുകളിലെ നനുത്ത പുഞ്ചിരികൾ ..
ആവേശത്തിരമാലകൾ
അസ്തമയ സൂര്യന്റെ
ശോണവർണ്ണത്തിൽ പൊതിഞ്ഞ
മന്ദഹാസം ..


വിറ്റഴിയാത്ത ബലൂണുകളും
പാറി പറക്കുന്ന പട്ടങ്ങളും
തൂക്കിപിടിച്ച്..
തളർന്ന കാലുകളൂന്നി..
വിഷാദമുറ്റുന്ന കണ്ണുകൾ 
ആകാശത്തിലേക്കൂന്നി..
ഇനി എന്ത്.. എന്ന ഉത്തരം തേടുന്ന
ഒരു പാവം ചെറുപ്പക്കാരൻ..


മറഞ്ഞു പോയ സൂര്യൻ..
അരിച്ചിറങ്ങുന്ന ഇരുട്ട്..
പിരിഞ്ഞു പോകുന്നവരുടെ
പതിഞ്ഞ കാലൊച്ചകൾ..


************



Friday, August 14, 2015



പറഞ്ഞതില്ലൊരു വേള പോലും ഞാൻ
മമ ഹൃത്തിൽ പനിനീർ ദളങ്ങൾ പോൽ
സൂക്ഷിച്ച പ്രണയത്തെ..

അനുരാഗ സുരഭില മാനസം
നിൻമനം അറിയുന്നതുണ്ടെന്നു
മിഥ്യാ ധരിച്ചു ഞാൻ.

അകലുന്നുവോ മേലെ നീല വിഹായുസ്സിൽ
മാഞ്ഞു പോകുന്നൊരു പൗർണ്ണമി  പോലെ നീ.

അവിരാമം അലകൾപോൽ അകതളിർ പൊതിയുന്നു
 അഗ്നിപോൾ എരിയുന്നു പ്രണയാർദ്രമൊരു നോവ്

ഇന്നിതു വൈകിയ  വേളയാണെങ്കിലും
ഒന്നു ഞാൻ നിൻ കരം കവരട്ടെ എൻ പ്രിയേ..

പറയാതെ മനസ്സിലൊളിപ്പിച്ചതൊക്കെയും
ഒന്നു ഞാൻ നിൻകാതിൽ മോഴിയട്ടെയെൻ  പ്രിയേ..  




Monday, April 6, 2015

പെയ്യാത്ത മഴ

എവിടെയോ വിരുന്നുവന്നൊരു മഴയുടെ തണുപ്പുമായി
ഇന്നൊരു ഇളം തെന്നൽ എന്നെ കൊതിപ്പിച്ചു പോയ്‌..
കരിഞ്ഞ ചെണ്ടുമല്ലിപൂക്കൾ തൊട്ട് തലോടി നിന്ന്
എത്രയോ ശലഭകൂട്ടങ്ങൾ കൊതിച്ച് പറന്നു പോകുന്നു..

നാളെ ഇവിടെയും പെയ്യട്ടെ.... :)

ശുഭരാത്രി..



Saturday, December 27, 2014

ശുഭയാത്ര !

അഗ്നി പകരുന്ന നിമിഷത്തിൽ
ശൈശവത്തിന്റെ പാൽപുഞ്ചിരി....

ഒരു ആളികത്തൽ
ബാല്യവും കൗമാരവും യൗവ്വനവും

സായാഹ്ന കിരണത്തിന്റെ  തൂവൽ സ്പർശമായ്
മെല്ലെ മെല്ലെ  തഴുകി മറയുന്ന
വാർദ്ധക്യത്തിന്റെ ജ്വാലാ മുഖങ്ങൾ

മിന്നാ മിനുങ്ങുകളേപോൽ  മന്ദം മന്ദം മിഴി പൊത്തുന്ന
പുകച്ചുരുളുകൾക്കിടയിലെ കനൽപുറ്റുകൾ


ചെമ്പട്ടാൽ  പൊതിഞ്ഞു വച്ച മണ്‍കുടത്തിൽ
ചിതാഭസ്മമായ് ആവാഹിക്കപെടുന്ന പുരുഷായുസ്


 പാതി വഴിയെത്തിയത്രെ ...
എങ്കിലും എത്ര പിന്നിലാണ്..
കടന്നുപോയവർക്കരികിലേക്ക്
കാണാമറയത്തേക്ക്..
ഇനിയുമുണ്ടേറെ....
അതോ അടുത്ത വളവ് തിരിയുമ്പൊഴോ ..?
വഴികളൊക്കെ എത്ര സുന്ദരം..
ഈ യാത്ര വളരെ മനോഹരം..

            *********


Friday, September 5, 2014

തെരുവ് കോമാളി.


തെരുവിലെ വ്യാപാര ശാലക്ക് മുന്നിലെ
കോമാളി ഞാനൊരു കുടവയറൻ 
പാതാള ദേശത്തു വാഴുന്ന എന്നെയും   
കോമാളിയാക്കിയീ വ്യാപാരികൾ
തെരുതെരെ തിരപോലെ അലറിമറിയുന്ന
തെരുവോരമെല്ലാം  മിഴിയുഴിഞ്ഞ്
വെയിൽകൊണ്ട്  നാവു വരണ്ടുപോയ്‌
മെല്ലെ ഞാൻ കുടവയർ തൊട്ട്തടവിനിൽപ്പൂ
കള്ളവും ചതിയും പൊളിവചനങ്ങളും
ഉള്ളൊരു മേടക്ക് കാവൽ നിൽപ്പൂ
തെല്ലിട നേരം കഴിഞ്ഞിതാ ശാന്തമാം  
തെന്നലെൻ അരികത്തൊഴുകിവന്നു 
  വെള്ള നിറമുള്ള കാറിൽനിന്നങ്ങനെ
മൂന്നുപേർ മെല്ലെ ഇറങ്ങി വന്നു
ഭാര്യയും ഭർത്താവൂമാണവർ പിന്നൊരു 
കുട്ടികുറുമ്പിയും കൂട്ടിനുണ്ടേ
കൊച്ചരിപല്ല് പുറത്തുകാട്ടി ചിരി -
-ച്ചച്ചന്റെ കൈപിടിച്ചെന്നെ നോക്കും
കുട്ടികുരുന്നിനോടായി ഞാൻ ചോദിച്ചു
അറിയുമോ എന്നെ നീ കൊച്ചു പെണ്ണെ..?
പണ്ടെങ്ങോ മാമല നാടു ഭരിച്ചൊരു
അസുരനാം രാജൻ മഹാബലി ഞാൻ
അസുരനാണെങ്കിലും പാവം വിദൂഷകൻ
മീശയിതൊന്നിലും കാര്യമില്ല 
പറയുനീ എന്തുണ്ട് ഓണവിശേഷങ്ങൾ
അഴകുള്ള പൊന്നോണ തുമ്പി പെണ്ണെ
എവിടന്നു വന്നു നീ എവിടേക്കു പോണു നീ 
അവിടെല്ലാം പൊന്നോണ പൂ വിരിഞ്ഞോ.?
കാക്കപൂ തുമ്പപൂ ചെത്തിപൂ മഞ്ഞയും-
- ചോപ്പും കലർന്നുള്ള കൊങ്ങിണി പൂ.
കൂട്ടുകാരൊത്തു  നീ ചേമ്പില കുമ്പിളിൽ
നിറയുവോളം പോയി പൂ ഇറുത്തോ..?
പൊൻകതിർ ചാഞ്ചക്കം ആടി മറിയുന്ന 
വയലേല കാണ്ടുവോ കൊച്ചു പെണ്ണെ
കോടി ഉടുത്തുവോ തൈമാവിൻ കൊമ്പിലെ  
ഊഞ്ഞാലിലാടി തിമിർത്തുവോ നീ 
തുമ്പി തുള്ളുന്നത് കണ്ടുവോ പൈതലേ
തുമ്പപൂ ചോറിനാൽ സദ്യ ഉണ്ടോ..?
  ഉച്ചക്ക് ഒന്നു മയങ്ങിയ  നേരത്ത് 
മുത്തശി നല്ലൊരു കഥ പറഞ്ഞോ 
മുറ്റത്തെ പൂക്കളം സ്വപ്നത്തിൽ കണ്ടുവോ   
പാടെ മറന്നങ്ങുറങ്ങിയോ നീ   
സമയമുണ്ടാകുമോ വന്നിടാനെൻ  കൊച്ചു   
 വീട്ടിലേക്കൊന്നു ഞാൻ കൊണ്ടുപോകാം  
അവിടെയുമുണ്ടല്ലോ കുട്ടികുരുന്നൊന്ന് 
കായവറുത്തതും കാത്തിരിപ്പൂ  
അവളുടെ ഓണനിറവിനായാണു ഞാൻ 
കോമാളി വേഷം അണിഞ്ഞു നിൽപ്പൂ 
അവളുടെ പൂങ്കവിൾ വിടരുവാനാണു ഞാൻ 
പൊരിവെയിൽ കൊണ്ട് വിയർത്തുനിൽപ്പൂ 
നേന്ത്രവാഴകുല കൂമ്പിലെ പൂവിന്റെ 
മധുരിമ പോലെന്റെ കൊച്ചു മോള്  
പോരുമോ  അവളോട്‌ കൂട്ടൊന്ന്  കൂടുമോ 
പറയാത്തതെന്തു നീ കൊച്ചു പെണ്ണെ.?
സ്മാർട്ട്ഫോണിൻ ക്യാമറ കണ്ണെന്റെ
നേരേക്ക്  വിറയാതെ ഒന്നുമിന്നിച്ചു കൊണ്ട്
തളതളം താളത്തിൽ തുള്ളി കളിച്ചവൾ
അച്ഛന്റെ കൈപിടിച്ചടിവച്ചു പോയ്‌ 
അപ്പൂപ്പനോടൊന്നും മിണ്ടാതെ പറയാതെ
കൊച്ചു മിടുക്കി നീ പോകയാണോ..?

അപ്പൂപ്പനോടൊന്നും മിണ്ടാതെ പറയാതെ
കൊച്ചു മിടുക്കി നീ പോകയാണോ..?

************



Thursday, August 21, 2014

വഴക്കുപക്ഷി ബ്ലോഗ്‌ - സുഖമായിരിക്കട്ടെ...! (കവിത)

പ്രിയരേ,

ഒരു പുതിയ കവിത വഴക്കുപക്ഷി എന്ന ബ്ലോഗിൽ ഇട്ടിട്ടുണ്ട്.

താഴെയുള്ള ലിങ്കിലൂടെ അവിടെ എത്താവുന്നതാണ്. സമയം പോലെ നോക്കുമല്ലോ..?

സുഖമായിരിക്കട്ടെ...! (കവിത)

സ്നേഹത്തോടെ,
ഗിരീഷ്‌



വഴക്കുപക്ഷി ബ്ലോഗ്‌



Monday, August 4, 2014

പ്രണയം

തരളമാം മനസ്സ് തണുപ്പിച്ചു കുളിർമഴ
തെല്ലൊന്ന് തോർന്നൊരു നേരം.,

സുഖമുള്ള നിൻ ചുടു നിശ്വാസമായ് പ്രിയേ
വെയിലൊളി മിഴികളെ തഴുകേ....

കണ്ടു നിൻമുഖവും സുസ്മിതവുമെൻ തൊടിയിൽ
ഇന്നിതളിട്ട മന്ദാര പൂവിൽ.,

ദൂരെയാണെന്നും  നീ എങ്കിലും ഇപ്പൊഴെൻ
അരികിലുണ്ടീ  പൂവിതളിൽ.,

നിർമലമാം ദല ഭംഗിയിൽ മിഴിപാകി നിശ്ചലനായി
ഞാൻ നിന്നു.,

നിൻ ഹൃദയാങ്കണ ശോഭയാം തൂമന്ദഹാസമെൻ
അകതാരിൽ നിറഞ്ഞു.,

പിന്നെയും പൊഴിയുന്ന വർഷ ബിന്ദുക്കളെൻ
കവിളത്ത് ചുംബനം നൽകി.,

അക
ലെയാ വിണ്ണിലായ് സായാഹ്ന വേളപോൽ

നിറവൊളി  പിന്നെയും മാഞ്ഞു.,

അടരുന്നൊരു പുഷപ്പ ദലമീ മണ്ണിലേക്ക-
ണയുന്നതും നോക്കി നിന്നു.,

പറയുവാനിനിയും മറന്നു പോകുന്നു ഞാൻ
അറിയുന്നുവോ നീ എൻ 
 പ്രണയം.

പറയാതെ അറിയുന്നുവോ നീ എൻ  പ്രണയം.

*******